മട്ടാഞ്ചേരി
വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയില്‍നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍കൂടി പിടിയിലായി. ഡല്‍ഹി സ്വദേശികളായ അതുല്‍ താക്കൂര്‍ (29), മുഹമ്മദ് ദില്‍ഷാദ് (25) എന്നിവരെയാണ് ഡല്‍ഹിയില്‍നിന്ന് എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി സന്തോഷ് കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടികൂടിയ രണ്ടുപേരും ഇ കൊമേഴ്സ് (ഓൺലൈൻ ബിസിനസ്) നടത്തുന്നവരാണ്. ഇരുവരും ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരാണ്. മൂന്നു സംസ്ഥാനങ്ങളിൽ ഇരുവർക്കുമെതിരെ ഇതേരീതിയിലുള്ള കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിക്കാണ് പണം നഷ്ടമായത്. ക്രിപ്റ്റോ കറന്‍സി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്ക് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പലതവണകളായി പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. കൃത്രിമ കോടതി സൃഷ്ടിച്ച് വീട്ടമ്മയ്‌ക്കെതിരെ സാക്ഷിവിസ്താരം നടത്തി വീഡിയോ വീട്ടമ്മയ്‌ക്ക് കാണിച്ചായിരുന്നു ഇത്രയും തുക പലതവണകളിലായി സംഘം തട്ടിയെടുത്തത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

