കൊച്ചി
കൊച്ചി
ഇൻഫോപാർക്ക് വികസനത്തിന്റെ നാലാംഘട്ടത്തിനായി വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി കെമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇൻഫോപാർക്കിന്റെ അഭ്യർഥന അംഗീകരിച്ചാണ് തീരുമാനമെന്നും സീപോർട്ട് എയർപോർട്ട് റോഡിന് സമീപമുള്ള ഭൂമിയിൽ നാലാംഘട്ടം യാഥാർഥ്യമാക്കുമെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഭൂമി കൈമാറ്റംസംബന്ധിച്ച വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സ്പെഷ്യൽ സെക്രട്ടറി, വ്യവസായ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ഇൻഫോപാർക്ക് സിഇഒ, ട്രാക്കോ കേബിൾ കമ്പനി എംഡി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിക്ക് നേരത്തേ രൂപംനൽകിയിരുന്നു. ഇൻഫോപാർക്കും ട്രാക്കോ കേബിൾ കമ്പനിയും അംഗീകരിക്കുന്ന വില നൽകി ഭൂമി കൈമാറ്റം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് ഭൂമി കൈമാറാനും ധാരണയായിരുന്നു. ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തൊഴിലാളികളുടേതുൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനും ഇതിലൂടെ കഴിയും. കമ്പനിയുടെ ഇരുമ്പനം, തിരുവല്ല യൂണിറ്റുകൾ ലയിപ്പിക്കാൻ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം തീരുമാനിച്ചിരുന്നു.

