ചെല്ലാനം: ചെളിക്കുളമായി മാറി ചെല്ലാനം ഫിഷിങ് ഹാർബർ. ഹാർബറിലെത്തുന്ന വള്ളങ്ങളിൽനിന്ന് മത്സ്യമിറക്കി ലേലത്തിന് വയ്ക്കുന്ന ഭാഗത്താണ് അഴുക്കുവെള്ളം കെട്ടിക്കിടന്ന് ചെളിക്കുളമായിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല, മീൻ വാങ്ങാനെത്തുന്നവർക്കും ഇത് ബുദ്ധിമുട്ടാണ്.
കൊച്ചിയിലെ വലിയ മീൻവിപണികളിൽ ഒന്നായ ചെല്ലാനം ഹാർബറിൽ മത്സ്യവിപണനത്തിന് വൃത്തിയുള്ള കൂടുതൽ സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ചെളി കെട്ടിക്കിടക്കുന്ന ഈ ഭാഗത്ത് മീൻ വിൽപ്പനയ്ക്കായി നിരത്തിവയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മീൻകുട്ടകളിൽ നിന്നുള്ള വെള്ളമാണ് ഇവിടെ നിറയുന്നത്. ഈ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യവുമുണ്ടാകണം. ഹാർബറിനുള്ളിൽ കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമാണ് വേണ്ടത്.
ഇവിടെ കോൺക്രീറ്റ് നിർമിതമായ പ്ലാറ്റ്ഫോം നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

