കൊച്ചി: കുമ്പളങ്ങി– തുറവൂർ –തൈക്കാട്ടുശേരി റോഡിന്റെ പുനർ നിർമാണത്തിനായി ദേശീയപാത അതോറിറ്റി 8 മാസം മുൻപ് പൊതുമരാമത്ത് വകുപ്പിന് ഫണ്ട് കൈമാറിയെങ്കിലും പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. തകർന്ന റോഡിൽ ആഴ്ചകൾക്ക് മുൻപ് കുഴികളിൽ മെറ്റൽ നിരത്തിയതല്ലാതെ നിർമാണം തുടങ്ങിയിട്ടില്ല. ദേശീയപാത അതോറിറ്റി ആദ്യം 8.5 കോടി രൂപയും പിന്നീട് തുക പോരെന്ന് അറിയിച്ചതോടെ 36 ലക്ഷവും അനുവദിച്ചിരുന്നു. ഒരുമാസം മുൻപ് റോഡിന്റെ കരാർ നടപടികൾ പൂർത്തിയായിരുന്നു. ഇതേ തുടർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട ഭാഗങ്ങളിൽ മെറ്റലിട്ട് കുഴികളടച്ചു.
ഇപ്പോൾ കുഴികൾ അടച്ച ഭാഗങ്ങൾ തകർന്നു. ഇതോടെ പൊടി ശല്യവും രൂക്ഷമായി. ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയായില്ല. ഇരു റോഡുകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുത്തിയാൽ മാത്രമേ നിർമാണം ആരംഭിക്കൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. എന്നാൽ തൈക്കാട്ടുശേരി,കുമ്പളങ്ങി–തുറവൂർ റോഡുകളിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതിനാൽ ഗതാഗതം തടസ്സപ്പെടുത്തിയുള്ള നിർമാണത്തിന് അനുമതി നൽകാൻ സാധ്യത കുറവാണ്. അടിയന്തരമായി റോഡ് നിർമാണ പ്രവർത്തനം ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് വേളോർവട്ടം ശശികുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

