കൊച്ചി
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി പൂർത്തിയാകുന്നു. ഡിസംബർ 21നകം പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്നവിധമാണ് ഒരുക്കങ്ങൾ നടക്കുന്നത്. തദ്ദേശ വാർഡുകളുടെ പുനർനിർണയം പൂർത്തിയാക്കി സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നടപടി പുരോഗമിക്കുന്നു. അടുത്തമാസം 13 മുതൽ 21 വരെ തീയതികളിൽ സംവരണവാർഡുകളുടെ നറുക്കെടുപ്പ് നടക്കും. അന്തിമ വോട്ടർപ്പട്ടിക പുറത്തുവന്നെങ്കിലും തെരഞ്ഞെടുപ്പിനുമുന്പ് ഒരുതവണകൂടി വോട്ടർപ്പട്ടിക പുതുക്കും. ജില്ലയിൽ ആകെ തദ്ദേശഭരണ സ്ഥാപനങ്ങൾ 96. കോർപറേഷൻ–1, നഗരസഭകൾ–13, പഞ്ചായത്തുകൾ –82 എന്നിങ്ങനെയാണത്. ആകെ വോട്ടർമാർ, പുതുതായി ചേർത്ത 2,89,482 പേർ ഉൾപ്പെടെ 26,34,135. പുരുഷന്മാർ–1 2,63,674, സ്‌ത്രീകൾ– 13,70,426, ട്രാൻസ്‌ജെൻഡർ–35, പ്രവാസി –71. ജില്ലയിൽ വാർഡുകളുടെ പുനർനിർണയം പൂർത്തിയായപ്പോൾ 96 തദ്ദേശസ്ഥാപനങ്ങളിലായി ആകെ വാർഡുകൾ 2220 (പഴയത് 2045) . വർധിച്ചത് 175 എണ്ണം. 82 പഞ്ചായത്തുകളിലായി വാർഡുകൾ 1467 (പഴയത് 1338). 13 നഗരസഭകളിൽ വാർഡുകൾ 447 (421), കൊച്ചി കോർപറേഷനിൽ 76 (74). 14 ബ്ലോക്ക് പഞ്ചായത്തിൽ 202 (185), ജില്ലാ പഞ്ചായത്തിൽ 28 (27) എന്നിങ്ങനെയാണ് പുതിയ വാർഡുകളുടെ എണ്ണം. സംസ്ഥാനത്തെ ഏറ്റവും കുറവ് എണ്ണം വോട്ടർമാരുള്ള നഗരസഭ കൂത്താട്ടുകുളമാണ്; 14,686 പേർ. ജില്ലയിൽ കൂടുതൽ വോട്ടർമാരുള്ള നഗരസഭ തൃപ്പൂണിത്തുറ; 71,394 പേർ. രണ്ടാമത് തൃക്കാക്കര; 69,452 പേർ. 2015, 2020 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും. വാർഡ് പുനർവിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള സംവരണ വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ അത് തുടർന്നും സംവരണ വാർഡായി കണക്കാക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗസ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് തദ്ദേശ വാർഡുകളിൽ സംവരണമുള്ളത്. പഞ്ചായത്തുകളുടെ നറുക്ക് 13 മുതൽ 16 വരെയും നഗരസഭ 16നും കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ 18നും ജില്ലാ പഞ്ചായത്ത് 21നും നടക്കും. പോളിങ് ബൂത്തുകളുടെ എണ്ണവും തീരുമാനിക്കേണ്ടതുണ്ട്. വാർഡുകൾ വർധിച്ചെങ്കിലും ബൂത്തുകളുടെ എണ്ണം കുറയ്‌ക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ വിവിധ രാഷ്‌ട്രീയകക്ഷികൾ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

