കൊച്ചി
ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം പശ്‌ചിമേഷ്യയിലെ സമാധാനം പൂർണമായി തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ. പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്ത് ക്യാന്പയിൻ സംഘടിപ്പിക്കുന്നത് ഇടതുപക്ഷ പാർടികൾ മാത്രമാണ്. ഇസ്രയേൽ ആക്രമണത്തെ എതിർക്കാത്ത ഇന്ത്യയുടെ നിലപാട് അപലപനീയമാണെന്നൂം അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്ക കൊടുക്കുന്ന ആയുധം ഉപയോഗിച്ച് പലസ്‌തീനിലെ ആയിരക്കണക്കിനുപേരെയാണ് ഇസ്രയേൽ ബോംബിട്ട് കൊന്നത്. അവശേഷിക്കുന്നവർ കുടിവെള്ളത്തിനും ഭക്ഷണത്തിനുംവേണ്ടി കേഴുകയാണ്. ആശുപത്രികളും വിദ്യാലയങ്ങളും പൂർണമായും തകർത്തു. എല്ലാവരെയും സൈന്യം അവിടെനിന്ന് ഓടിക്കുന്നു. റിയൽ എസ്‌റ്റേറ്റ് വ്യാപാരത്തിനായി ട്രംപ് അവിടെ ഒഴിപ്പിച്ചെടുക്കുകയാണ്. ഒത്തുതീർപ്പിനെത്തിയ ഖത്തറിനെയും ആക്രമിച്ചു. ഐക്യരാഷ്‌ട്ര സംഘടനയ്ക്ക് ട്രംപ് പുല്ലുവിലയാണ് നൽകുന്നതെന്നും സി എൻ മോഹനൻ പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ എൻ സുഗതൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സ്വാഗതം പറഞ്ഞു. എൽഡിഎഫ് കൺവീനർ ജോർജ് ഇടപ്പരത്തി, വി വി ജോഷി, ജബ്ബാർ തച്ചയിൽ, ടി പി അബ്‌ദുൾ അസീസ്, അനിൽ കാഞ്ഞിലി, പോൾ വർഗീസ്, ബൈജു പായിപ്ര, ജീവൻ ജേക്കബ്, അഷറഫ് ചെങ്ങമനാട്, പി ജി രവീന്ദ്രൻ, പി ആർ രാജേഷ്, സി മണി, കുന്പളം രവി എന്നിവർ സംസാരിച്ചു.

