മട്ടാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയപ്പോൾ മട്ടാഞ്ചേരി ബിജെപിയിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. പഴയകാല നേതാവും മുൻ കൗൺസിലറുമായ ശ്യാമളാപ്രഭുവിനെ പ്രാദേശിക നേതൃത്വം പരിഗണിക്കുന്നില്ലെന്ന പരാതി കുറച്ചുകാലമായുണ്ട്. മട്ടാഞ്ചേരിമേഖലയിൽ പാർട്ടിക്ക് രണ്ട് കൗൺസിലർമാരാണുള്ളത്. എന്നാൽ ഇക്കുറി രണ്ടുസീറ്റിലും ശ്യാമളാപ്രഭുവിനെ പരിഗണിച്ചിട്ടില്ല. പ്രാദേശിക നേതൃത്വത്തിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് മത്സരരംഗത്തിറങ്ങുമെന്ന് ശ്യാമള പ്രഖ്യാപിച്ചതോടെ സംസ്ഥാന നേതൃത്വം പ്രശ്നത്തിലിടപെടുകയായിരുന്നു. ശ്യാമളയ്ക്ക് പിന്തുണയുമായി ഒരുവിഭാഗം പ്രവർത്തകരുമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ജോർജ് കുര്യനും ഇടപെട്ട് ശ്യാമളയുമായി സംസാരിക്കാൻ പാർട്ടി വക്താവ് പി.ആർ. ശിവശങ്കറിനെ നിയോഗിച്ചു. അദ്ദേഹം ഞായറാഴ്ച മട്ടാഞ്ചേരിയിലെത്തി ശ്യാമളാ പ്രഭുവുമായി ചർച്ചകൾ നടത്തി. പ്രവർത്തനരംഗത്ത് സജീവമായിരുന്ന പല മുൻ നേതാക്കളെയും പ്രവർത്തകരെയും ഇപ്പോഴത്തെ നേതൃത്വം അവഗണിക്കുന്നതായാണ് പരാതി. കഴിഞ്ഞമാസം സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിൽ നിന്ന് ജില്ലാ സെക്രട്ടറി ഇറങ്ങിപ്പോയതോടെ ചേരിപ്പോര് മറനീക്കി പുറത്തുവന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന നേതാക്കൾ നേരിട്ടാണ് ശ്യാമളയുമായി സംസാരിച്ചിട്ടുള്ളത്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അവർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

