മട്ടാഞ്ചേരി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആക്രിക്ക് നല്‍കിയ ബോട്ട് കൊച്ചിയുടെ ചരിത്രമായിരുന്നു. പക്ഷേ, പൊളിച്ചുകളയാന്‍ സിത്താര ഗ്രൂപ്പിലെ സഹോദരങ്ങള്‍ തയ്യാറായില്ല.ചരിത്രവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി അത് നവീകരിച്ച് സൂക്ഷിക്കാനായിരുന്നു അബി സിത്താരയുടെയും ഷാജര്‍ സിത്താരയുടെയും തീരുമാനം. ആധുനികകൊച്ചിയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന എംഎല്‍ വാസ്കോയെന്ന ബോട്ടാണ് 2010ല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആക്രിക്ക് നല്‍കിയത്. പഴയ ബോട്ടുകളും കപ്പലും ലേലത്തിലെടുത്ത് പൊളിച്ചുവില്‍ക്കുന്ന സിത്താര ഗ്രൂപ്പിലെ അബിയും ഷാജറുമാണ് ബോട്ട് ലേലത്തിലെടുത്തത്. 105 വര്‍ഷം പഴക്കമുള്ള ബോട്ടിന്റെ മൂല്യവും പ്രാധാന്യവും ഇവര്‍ക്ക് മനസ്സിലായി. ഇവര്‍ ബോട്ട് പൊളിച്ചുവില്‍ക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ എംഎല്‍ വാസ്കോ വീണ്ടും ചരിത്രത്തിന്റെ ഭാഗമായി നിലനില്‍ക്കും.
ബോട്ടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. 1921ലാണ് എംഎല്‍ വാസ്കോ എന്ന ബോട്ട് പുറത്തിറങ്ങിയത്. 2010ല്‍ ബോട്ട് രണ്ടുലക്ഷം രൂപയ്ക്ക് പൊളിക്കാനെടുക്കുമ്പോള്‍ ഷാജര്‍ ഇതിന്റെ ചരിത്രം സംബന്ധിച്ച് ബോധവാനല്ലായിരുന്നു. എന്നാല്‍, പത്രവാർത്തയിലൂടെ ബോട്ടിന്റെ ചരിത്രം മനസ്സിലാക്കിയപ്പോള്‍ ബോട്ട് നവീകരിച്ച് സംരക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബോട്ട് പ്രദര്‍ശനത്തിനുവയ്‌ക്കാനാണ് സിത്താര സഹോദരങ്ങളുടെ തീരുമാനം.

